മസ്കത്ത്: ജാതി-മത-വർഗ ഭേദമന്യേ പ്രവാസി സമൂഹവും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഒമാൻ കാരുണ്യപ്രവർത്തനത്തിൽ ചരിത്രം കുറിച്ചു. രണ്ടു കുഞ്ഞുങ്ങളുടെ ചികിത്സക്കായി സമാഹരിച്ചത് 37 കോടിയിലേറെ രൂപയാണ്. ഗുരുതരമായ രോഗാവസ്ഥ നേരിടുന്ന അഹമ്മദ് അൽ അജ്മി, സലേം അൽ ഷിദി എന്നീ രണ്ട് ഒമാനി കുട്ടികളുടെ അടിയന്തര വിദേശ ചികിത്സയ്ക്കായി രാജ്യവ്യാപകമായി നടത്തിയ ധനസമാഹരണ കാമ്പയിനാണ് വൻ വിജയമായത്.
15 ലക്ഷത്തിലധികം ഒമാനി റിയാൽ, അതായത് ഏകദേശം 37 കോടിയിലധികം ഇന്ത്യൻ രൂപയാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചത്. പ്രമുഖ വ്യവസായി ശൈയ്ഖ് സലേം മുസ്തഹിൽ അൽ മഷാനി ഒറ്റയ്ക്ക് നൽകിയ 4,05,000 റിയാലിന്റെ സംഭാവന കാമ്പയിനിൽ നിർണായകമായി. ആകെ 1,515,970 ഒമാനി റിയാലാണ് സമാഹരിക്കാനായത്. ഇതിൽ അഹമ്മദ് അൽ അജ്മിയുടെ ചികിത്സയ്ക്കായി 1.09 മില്യൺ റിയാലും, സലേം അൽ ഷിദിയുടെ ചികിത്സയ്ക്കായി 2.95 ലക്ഷം റിയാലും അനുവദിച്ചു.
