തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും കൂടുതല്‍ ജനപിന്തുണ ആര്‍ജ്ജിക്കുകയാണ് ഡല്‍ഹിയിലെ സമരമെന്ന് അദ്ദേഹം പറഞ്ഞു.
ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആദ്യം മുതല്‍ തന്നെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുത്തിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും എംപിമാരും സമരത്തിന്റെ ഭാഗമായി. സിപിഐഎം ജനറല്‍ സെക്രട്ടറിയും കേന്ദ്ര നേതാക്കളും എംപിമാരും പൊലീസ് അതിക്രമത്തിനെ ചെറുത്ത് സംരക്ഷണ വലയം തീര്‍ത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘവും സമരക്കാരെ അക്രമിക്കുന്നതായുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
ഇന്നലെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും സമരക്കാര്‍ക്ക് പിന്തുണയുമായി വന്നു. ലോക്‌സഭയിലും നീറ്റ് പരീക്ഷാ ക്രമക്കേടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരവും ഉന്നയിക്കുവാന്‍ പ്രതിപക്ഷം ശ്രമിച്ച് വരികയാണ്. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
