മലപ്പുറം: ബേപ്പൂരിലെ തോൽവിക്ക് പിന്നാലെ പി വി അൻവർ പാണക്കാട് എത്തി. സാദിഖ് അലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി. ബേപ്പൂരിൽ ലീഗ് കാലുവാരിയെന്നത് വ്യാജ വാർത്തയെന്ന് വ്യക്തമാക്കിയ അൻവർ ലീഗ് തനിക്കൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് ചെയ്തതെന്നും കൂട്ടിച്ചേർത്തു. രാമനാട്ടുകരയിലും ഫറോക്കിലും വോട്ട് നഷ്ടമായത് എങ്ങനെയെന്ന് നേതൃത്വം അന്വേഷിക്കുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
ബേപ്പൂർ മണ്ഡലത്തിൽ താൻ പരാജയപ്പെട്ടതിനു കാരണം ബിജെപി-സിപിഐഎം ധാരണ. പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്നു പറഞ്ഞയാളാണ് വി.ഡി. സതീശനെന്നും, റിയാസിനെ ബേപ്പൂരിൽ തളച്ചിടാൻ വേണ്ടിയാണ് റിസ്ക് എടുത്ത് മത്സരിച്ചതെന്നും അൻവർ പറഞ്ഞു.സിപിഎം വിട്ടവരുമായും വിടാൻ ഒരുങ്ങുന്നവരുമായും ചർച്ച നടത്തുമെന്നു പറഞ്ഞ അൻവർ യുഡിഎഫിന്റെ അനുമതിയോടെ അവർക്കായി പുതിയ പ്ലാറ്റ്ഫോം ഒരുക്കുമെന്നും വ്യക്തമാക്കി.
