നാല് വർഷത്തിനപ്പുറം ലോകകപ്പിലെ തന്റെ ഐതിഹാസികത്വം ആരും മറികടക്കില്ലെന്ന് ഉറപ്പിക്കാനായി കാത്തിരിക്കുകയാണ് കിലിയൻ എംബാപെ. ഇതിഹാസങ്ങളൊഴിഞ്ഞ മൈതാനങ്ങളില്‍ ലമീൻ യമാലിന്റെയും ജൂഡ് ബെല്ലിങ്ഹാമിന്റെയുമൊക്കെ കരിയറിന്റെ പീക്ക് കാണാം, ഒപ്പം എര്‍ളിങ് ഹാളണ്ടെന്ന ഒറ്റയാള്‍ പോരാളി. ഇതൊന്നുമില്ലാതൊരു ലോകകപ്പ് സങ്കല്‍പ്പിക്കാൻ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയ്ക്ക് കഴിയുമോ. സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗല്‍, ഇംഗ്ലണ്ട്, ജര്‍മനി, നെതര്‍ലൻഡ്‌സ്…എന്നീ കരുത്തരായ സംഘങ്ങളുടെ അഭാവത്തില്‍ ലോകകപ്പിന് എത്രത്തോളം സ്വീകാര്യതയുണ്ടാകും.
കഴിഞ്ഞ 24 മണിക്കൂറില്‍ അനിശ്ചിതത്വങ്ങളുടേയും പ്രതിഷേധങ്ങളുടേയും വിമർശനങ്ങളുടേയും പേമാരിയിലായിരുന്നു ഇൻഫന്റീനോ. എല്ലാത്തിന്റേയും കാരണം, ഫിഫ ഫോർവേഡ് എന്റർപ്രൈസ് അഥവ എഫ്എഫ്ഇ എന്ന ഫിഫയ്ക്ക് കീഴിലെ ഉപസ്ഥാപനവും, അതിന്റെ ഓഹരി സ്വകാര്യ നിക്ഷേപക കൂട്ടായ്മയ്ക്ക് വില്‍ക്കാനുള്ള തീരുമാനവുമായിരുന്നു. ഇത് സംഭവിച്ചാല്‍ ഫിഫയുടെ എല്ലാ ടൂർണമെന്റുകളും ബഹിഷ്കരിക്കുമെന്ന യൂറോപ്യൻ ഫുട്ബോള്‍ ഭരണസമിതിയായ യുവേഫയുടെ മുന്നറിയിപ്പ് പദ്ധതിയിലൂടെയുള്ള വാണിജ്യ സാധ്യതകള്‍ക്ക് മുന്നില്‍ റെഡ് കാര്‍ഡ് ഉയർത്തി.
