കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ മൂന്ന് സിപിഐഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്ത്, ഷൈജു, ഷഫീഖ് പി കെ എന്നിവരെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ആർഎസ്എസ് പ്രവർത്തകൻ പാണ്ട്യാലമുക്കിലെ റൈജേഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്.
2015 നവംബർ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊഴൂർ എന്ന സ്ഥലത്ത് വെച്ച് ബസിന്റെ ക്ലീനർ ആയിരുന്ന റൈജേഷിനെ ദേഹമാസകലം വെട്ടിപ്പരിക്കൽപ്പിക്കുകയും കൈപ്പത്തി വെട്ടി മാറ്റുകയുമായിരുന്നു. ആർഎസ്എസ് പ്രവർത്തകനായ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ടെൻഷൻ ശ്രീജിത്ത് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്. കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ ടെൻഷൻ ശ്രീജിത്തിന് 14 വർഷം കഠിന തടവും 125000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഷഫീഖിനും ഷൈജുവിനും എട്ടുവർഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ശ്രീജിത്ത് ഒരു വർഷവും മൂന്ന് മാസവും തടവ് ശിക്ഷ അനുഭവിക്കണം. മറ്റ് രണ്ട് പേർ പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസവും തടവ് ശിക്ഷ അനുഭവിക്കണം എന്നാണ് കോടതി വിധി.
