തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സാങ്കേതിക വാദം നിരത്തി ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. നടപടിക്രമം തീരണമെന്നാണ് മുഖ്യമന്ത്രി നൽകുന്ന വിശദീകരണം. എസ് ഐടി അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടും നടപടി വൈകുന്നുവെന്ന റിപ്പോർട്ടുകളിൽ മാധ്യമങ്ങളെ പഴിച്ച മുഖ്യമന്ത്രി, നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതിയും തുറന്നടിച്ചു. എസ് ഐടി റിപ്പോർട്ട് നിലവിൽ ഡിജിപിക്ക് മുന്നിലാണുള്ളതെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നൽകിയ വിശദീകരണം. ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും റിപ്പോർട്ട് ലഭിച്ചിട്ടില്ല. കിട്ടാത്ത റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും നടപടി എടുക്കാനാകില്ലെന്നും സതീശൻ പറയുന്നു. ‘എംആർ അജിത് കുമാറിന്റെ കേസിൽ പല കാരണം കൊണ്ടും പലർക്കും പല ധൃതിയും ഉണ്ടാകും.
പക്ഷേ നടപടി ക്രമം തീരണം. അജിത് കുമാറിനെതിരെ നടപടി എടുക്കേണ്ടത് മാധ്യമങ്ങൾ അല്ല. മാധ്യമങ്ങൾ നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതിയെന്നും സതീശൻ പറഞ്ഞു.
