മമതയെ കോണ്‍ഗ്രസിലേക്ക് സോണിയാ ഗാന്ധി ക്ഷണിച്ച് റിപ്പോർട്ട്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് മമത ബാനര്‍ജിയെ സോണിയാ ഗാന്ധി കോൺഗ്രസിലേയ്ക്ക് ക്ഷണിച്ചെന്ന് റിപ്പോർട്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാം എന്നാണ് വാഗ്ദാനം. ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജിയെ ജനറല്‍ സെക്രട്ടറി ആക്കാമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വാഗ്ദാനം നല്‍കിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊരു നീക്കമില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്തെത്തി.

ഒന്നര മണിക്കൂറായിരുന്നു രാഹുല്‍ ഗാന്ധിയും അഭിഷേക് ബാനര്‍ജിയും തമ്മിലള്ള കൂടിക്കാഴ്ച നീണ്ടത്. കഴിഞ്ഞ ദിവസം മമത ബാനര്‍ജിയും സോണിയാ ഗാന്ധിയും തമ്മിലും കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം തൃണമൂല്‍ എംപി സുശ്മിത ദേവ് രാജ്യസഭയില്‍ നിന്ന് രാജിവെച്ചു. ഈ ആഴ്ച രാജിവെക്കുന്ന രണ്ടാമത്തെ എംപിയാണ് സുശ്മിത. സുഖേന്ദു ശേഖര്‍ റേ നേരത്തെ രാജിവെച്ചിരുന്നു. രാജ്യസഭയിലെ രാജിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചെന്നും സുശ്മിത വ്യക്തമാക്കിയിരുന്നു. രാജിക്ക് പിന്നാലെ സുഷ്മിത ദേവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ സന്ദര്‍ശിച്ചു.

അദ്ദേഹത്തില്‍ നിന്ന് ഉപദേശം സ്വീകരിക്കാനായിരുന്നു സന്ദര്‍ശനമെന്നായിരുന്നു സുശ്മിതയുടെ പ്രതികരണം. ഇന്ന് താന്‍ സ്വതന്ത്രയായ ഒരു സ്ത്രീയാണെന്നും ഹിമന്തയെ നാളുകളായി അറിയാമെന്നും സുശ്മിത പറഞ്ഞു. രണ്ട് തോണിയില്‍ ഒരേ സമയം കാലുകുത്താന്‍ താല്‍പര്യമില്ലാത്തതിനാലാണ് രാജിവെക്കുന്നതെന്നും സുശ്മിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *