തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ ശരിയായ പരിഹാരം കണ്ടെത്താതെ പോയതാണ് തിരിച്ചടിക്ക് കാരണമെന്നും വിമർശനം ഉയർന്നു.
വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെ തള്ളിപ്പറയണമായിരുന്നുവെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ അകലാൻ കാരണം അതായിരുന്നുവെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നു. മാത്രമല്ല, എം വി ഗോവിന്ദന്റെ ശൈലിയ്ക്കെതിരെയും വിമർശനം ഉണ്ടായി. എംവി ഗോവിന്ദന്റെ ഭാഷാശൈലി തിരുത്തണമെന്ന് വിമർശകർ ആവശ്യപ്പെട്ടു. കൂടാതെ, പയ്യന്നൂരിലെയും തളിപ്പറമ്പിലേയും സ്ഥാനാർഥി നിർണയത്തെ പി ജയരാജൻ കുറ്റപ്പെടുത്തി. പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സിപിഐഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയിൽ ദോഷം ചെയ്തെന്നും കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാക്കൾ അടക്കമാണ് വിമർശനം ഉന്നയിച്ചത്.
