ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറ്റതിന് പിന്നാലെ തനിക്കെതിരേ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് സൂപ്പർതാരം രജനീകാന്ത്. തനിക്കെതിരായി ഉയർന്ന വിമർശനങ്ങൾ എണ്ണിപ്പറഞ്ഞാണ് താരം മറുപടി നൽകിയത്. കൊളത്തൂരിലെ പരാജയത്തിൽ വിഷമം തോന്നിയതുകൊണ്ടാണ് സുഹൃത്തെന്ന നിലയിൽ മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കാണാൻ പോയതെന്ന് രജനീകാന്ത് പറഞ്ഞു. വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് അസൂയയുണ്ടെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ ഞാൻ സ്റ്റാലിൻ സാറിനെ കണ്ടത് ചില വിമർശനങ്ങൾ ഉണ്ടാക്കി. സ്റ്റാലിൻ നാല്പതുവർഷത്തോളമായി എന്റെ സുഹൃത്താണ്. എന്റെ സൗഹൃദങ്ങൾ രാഷ്ട്രീയത്തിന് അതീതമാണ്. ജനാധിപത്യത്തിൽ ജയപരാജയങ്ങൾ ഉണ്ടാകും, എന്നാൽ സ്റ്റാലിൻ കൊളത്തൂരിൽ തോറ്റതിൽ എനിക്ക് വിഷമം തോന്നി. അതുകൊണ്ട്, ഒരു സുഹൃത്ത് എന്ന നിലയിൽ അദ്ദേഹത്തെ കാണാൻ പോയി. വിജയ് മുഖ്യമന്ത്രിയാകരുതെന്നും, അത് തടയാനാണ് ഞാൻ പോയതെന്നും, രണ്ട് വലിയ പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിമർശനങ്ങൾ വന്നുവെന്നും രജനീകാന്ത് വ്യക്തമാക്കി.
