ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: അപ്പീലുമായി സിബിഐ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ടതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചു. പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നും, പ്രതികൾ പോലീസുകാരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐയുടെ അപ്പീൽ. പ്രതികളായ നാല് പോലീസുകാരെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐയുടെ അപ്പീലിൽ പ്രതികളായ പോലീസുകാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

കേസിലെ ഒന്നാം പ്രതിയായ ജിതകുമാർ കെ, നാല് മുതൽ ആറ് വരെ പ്രതികളായ ടി അജിത് കുമാർ, ഇ കെ സാബു, ടി കെ ഹരിദാസ് എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്. ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമായ കസ്റ്റഡി പീഡനമാണെന്ന് സി.ബി.ഐ ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകൾ ഉദയകുമാറിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നുവെന്നാണ് സി.ബി.ഐ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *