തമ്പാനൂർ: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങൾ കാണാതായതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞപ്പോഴാണ് ആഭരണം നഷ്ടമായെന്ന് ഭക്തർക്ക് മനസിലായത്. ശനിയാഴ്ച രാവിലെ കുടുംബത്തിനൊപ്പം ദർശനത്തിനെത്തിയ കുട്ടിയുടെ ഉൾപ്പടെ മാല കാണാതായാണ് പരാതി. ഞായറാഴ്ച രാവിലെ ആറരയ്ക്ക് ദർശനത്തിനെത്തിയ ആയുർവേദ കോളെജ് റിട്ട. നഴ്സിന്റെ നാലര പവന്റെ സ്വർണമാലയു നഷ്ടപ്പെട്ടു. ശ്രീ കോവിലിലേക്ക് കടക്കുന്നതിന് മുൻപ് കഴുത്തിൽ മാല ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ചെങ്കിലും മാല കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മറ്റൊരു ഭക്തയും സമാനമായ പരാതിയുമായി സുരക്ഷാ വിഭാഗത്തെ സമീപിച്ചിരുന്നു.
ശ്രീ കോവിലിന് മുന്നിലെ സിസിടിവി പ്രവർത്തന രഹിതമാണെന്നാണ് ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പൊലീസിൻ്റെ വാദം. നഷ്ടപ്പെട്ട ആഭരണങ്ങളൊന്നും ലഭ്യമാകാത്തതിനാൽ മോഷണശ്രമം സംശയിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായി സുരക്ഷാ വിഭാഗം പൊലീസ് അറിയിച്ചു. എവിടെ വച്ചാണ് മോഷണം നടന്നെന്നതിൽ വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു.
