തൊടുപുഴ: സംസ്ഥാനത്ത് ഇന്നും പാമ്പ് കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി (48) ക്കാണ് പാമ്പുകടിയേറ്റത്. പാണ്ടിപ്പാറയിൽ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ മോൻസിയെ ഇടുക്കി മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേൽക്കുന്നത്.
അതേസമയം കിടപ്പുമുറിയിൽ മൂർഖനെത്തിയ സംഭവം ഇന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നന്മണ്ടയിൽ പന്ത്രണ്ടുകാരൻ പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ ശുചിമുറിയിൽ പോകാനായി എഴുന്നേറ്റ അൽഷിദ് കട്ടിലിനടിയിൽ പാമ്പിന്റെ വാൽ കാണുകയായിരുന്നു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് പത്തി വിടർത്തി നിൽക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് റെസ്ക്യൂ വോളണ്ടിയമാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.
