സ്വത്ത് തർക്കം ബോളിവുഡ് നടൻ സഞ്ജയ് കപുറിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു

മുംബൈ: അന്തരിച്ച നടൻ സഞ്ജയ് കപൂറിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. സഞ്ജയ് കപുറുമായി ബന്ധപ്പെട്ട വിദേശ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. സഞ്ജയ് കപുറിന്റെ രണ്ടാം ഭാര്യയും നടിയുമായ കരിഷ്മാ കപുറിന്റെ മക്കൾക്ക് ആശ്വാസമേകുന്നതാണ് ജസ്റ്റിസ് ജ്യോതി സിങ് പുറപ്പെടുവിച്ച ഇടക്കാല വിധി.

ക്രിപ്‌റ്റോകറൻസി ഇടപാടുകളും കോടതി തടഞ്ഞിട്ടുണ്ട്. കരിഷ്മാ കപുറിന്റേയും സഞ്ജയ് കപുറിന്റേയും മക്കളായ കിയാനും സമൈറയും സഞ്ജയ് കപുറിന്റെ മൂന്നാം ഭാര്യ പ്രിയാ സച്ച്‌ദേവാ കപുറും തമ്മിൽ അദ്ദേഹത്തിന്റെ സ്വത്തിന്റെ പേരിൽ നിയമപോരാട്ടം നടത്തുകയാണ്. സഞ്ജയ് കപുറിന്റെ 30,000 കോടി രൂപയുടെ സ്വത്ത് സംരക്ഷിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

സഞ്ജയ് കപുറിന്റേതെന്ന പേരിലുള്ള വിൽപ്പത്രം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കരിഷ്മയുടെ മക്കൾ കോടതിയെ സമീപിച്ചത്. പിന്നീട് സഞ്ജയ് കപുറിന്റെ അമ്മയും ഇവർക്കൊപ്പം കേസിൽ കക്ഷി ചേർന്നിരുന്നു. പൂർണമായും പ്രിയയ്ക്ക് അനുകൂലമായ തരത്തിലായിരുന്നു സഞ്ജയിന്റെ വിൽപ്പത്രം. എന്നാൽ അമ്മയെ പോലും ഒഴിവാക്കി എല്ലാം പ്രിയയ്ക്ക് നൽകിക്കൊണ്ട് സഞ്ജയ് വിൽപ്പത്രം എഴുതാൻ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ അമ്മയുടെ വാദം.

2025 ജൂൺ 12-ന് യുകെയിലെ വിൻഡ്സറിൽ പോളോ കളിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് സഞ്ജയ് കപൂർ അന്തരിച്ചത്. 2003-ലായിരുന്നു സഞ്ജയ്- കരിഷ്മ വിവാഹം. 2016-ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. വിവാഹമോചനത്തിനുശേഷം സഞ്ജയ് കപൂർ പ്രിയ സച്ച്ദേവിനെ വിവാഹംകഴിച്ചു. മരണപ്പെട്ട സഞ്ജയിന്റെ സ്വത്തുക്കൾ വിൽക്കുന്നതിൽനിന്ന് പ്രിയയെ തടയണമെന്നാവശ്യപ്പെട്ട് കപുർ സഹോദരങ്ങൾ സമർപ്പിച്ച ഹർജിയിലാണ് അവർക്കനുകൂലമായി ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *