ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്ന് കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സിദ്ധരാമയ്യ. രാജ്യസഭയിലേക്ക് ഇല്ലെന്നും, നേതൃത്വത്തിന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നുവെന്നും, സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താല്പര്യമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. രാജി സമർപ്പിച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാൻ താൽപ്പര്യമില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയത്.
“ഹൈക്കമാൻഡ് ആവശ്യപ്പെടുമ്പോൾ രാജിവെക്കുമെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. രണ്ടു ദിവസം മുൻപ് അവർ എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു അതിനാൽ ഞാൻ രാജി സമർപ്പിച്ചു”- എന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചതോടെ ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകും. ജാതി സമവാക്യങ്ങൾ സന്തുലിതമായി നിലനിർത്താൻ പുതിയ മന്ത്രിസഭയിൽ രണ്ടോ മൂന്നോ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, പാർട്ടിയിൽ ഭിന്നതകളുണ്ടെന്ന വാർത്തകൾ അദ്ദേഹം തള്ളി.
