ന്യൂഡൽഹി: വരുന്ന 2026-27 അധ്യയന വർഷം മുതൽ ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും 6, 9 ക്ലാസുകളിൽ കുറഞ്ഞത് ഒരു സംസ്കൃതം സെക്ഷനെങ്കിലും ഉണ്ടായിരിക്കണമെന്ന് നിബന്ധനയുമായി കേന്ദ്രീയ വിദ്യാലയ സങ്തൻ (കെ.വി.എസ്.)
ഒന്നാം ഭാഷയായ ഹിന്ദിക്കും രണ്ടാം ഭാഷയായ ഇംഗ്ലീഷിനും പുറമെ, ഭരണഘടനയുടെ ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള സംസ്കൃതമോ അല്ലെങ്കിൽ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയോ ആയിരിക്കണം മൂന്നാം ഭാഷയായി തിരഞ്ഞെടുക്കേണ്ടത്.വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യപ്രകാരം സംസ്കൃതമോ പ്രാദേശിക ഭാഷയോ തിരഞ്ഞെടുക്കാം. എന്നാൽ സ്ഥലംമാറ്റമുണ്ടാകുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ മക്കൾക്ക് പഠനം സുഗമമാക്കുന്നതിനാണ് എല്ലാ സ്കൂളുകളിലും കുറഞ്ഞത് ഒരു സംസ്കൃതം സെക്ഷനെങ്കിലും വേണമെന്ന നിബന്ധന വെച്ചിട്ടുള്ളതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.സെക്ഷനുകൾ തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ:ഒരൊറ്റ സെക്ഷൻ മാത്രമുള്ള സ്കൂളുകളിൽ, കുറഞ്ഞത് 15 വിദ്യാർത്ഥികളെങ്കിലും ഉണ്ടെങ്കിൽ സംസ്കൃതത്തിനും പ്രാദേശിക ഭാഷയ്ക്കും പ്രത്യേക ബാച്ചുകൾ രൂപീകരിക്കാം.രണ്ട് സെക്ഷനുകളുള്ള സ്കൂളുകളിൽ ഒന്നിൽ സംസ്കൃതവും മറ്റൊന്നിൽ പ്രാദേശിക ഭാഷയും നിലനിർത്താം.മൂന്ന് സെക്ഷനുകളുള്ള സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് പ്രിൻസിപ്പൽമാർക്ക് സെക്ഷനുകൾ തീരുമാനിക്കാം, എന്നാൽ ഒരു സംസ്കൃതം സെക്ഷൻ നിർബന്ധമാണ്.
