ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് കത്ത് നൽകിയത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണ് ഏഴ് എംപിമാരുടെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വെള്ളിയാഴ്ചയാണ് എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവർ എഎപിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി, അടിസ്ഥാന തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കുകയാണെന്നും എംപിമാർ ആരോപിച്ചിരുന്നു.
അതേസമയം, പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധിക്കില്ലെന്നാണ് രാഘവ് ഛദ്ദ ഉയർത്തുന്ന വാദം. രാജ്യസഭയിൽ പത്ത് അംഗങ്ങളാണ് എഎപിക്കുള്ളത്. ഇതിൽ ഏഴുപേരാണ് ബിജെപിയിൽ ചേർന്നത്. അതിനാൽ അയോഗ്യത ബാധകമാകില്ലെന്നാണ് വാദം. എന്നാൽ, മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ, ലോക്‌സഭയുടെ ഒരു മുൻ സെക്രട്ടറി ജനറൽ എന്നിവരുൾപ്പെടെയുള്ള ഭരണഘടനാ വിദഗ്ധരുമായി എഎപി കൂടിക്കാഴ്ച നടത്തിയെന്നും ഛദ്ദ ഉൾപ്പെടെയുള്ള എംപിമാർ അയോഗ്യതയ്ക്ക് കീഴിൽ വന്നേക്കുമെന്നുമാണ് വിവരമെന്നും സഞ്ജയ് സിങ് പറഞ്ഞു.
