തിരുവന്തപുരം: പതിനാറാം കേരള നിയമസഭയിൽ പ്രതിപക്ഷം സമർപ്പിച്ച ആദ്യ അടിയന്തരപ്രമേയ നോട്ടീസ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ തള്ളി. സഭ നിർത്തിവെച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷാവശ്യം തള്ളുകയായിരുന്നു. സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഭാഗികമായി ശരിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുറച്ചു കഴിഞ്ഞിട്ട് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. വിപണി ഇടപെടൽ നടത്തുന്നതിൽ കഴിഞ്ഞ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. 3000 കോടി രൂപ സിവിൽ സപ്ലൈയ്ക്കോയ്ക്ക് കൊടുക്കാൻ കടം ബാക്കിവെച്ചാണ് ഇടതു സർക്കാർ പോയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടൽ നടത്തുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ധനസ്ഥിതി സംബന്ധിച്ച് ആരോപണങ്ങൾക്ക് ധവളപത്രത്തിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
