കാൽനടയാത്രക്കാരായ സ്ത്രീകളെ ഇടിച്ചിട്ട് കാർ നിർത്താതെപോയി ; പിന്തുടർന്ന് പിടികൂടി പോലീസ്

കൊല്ലം: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരായ സ്ത്രീകളെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്നു പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനു ശാസ്‌താംകോട്ട ജംക്ഷനിൽ വെച്ചാണ് ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയത്. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയും വിമുക്‌തഭടനുമായ സുരേന്ദ്രനെ (69)നെയാണ് ശാസ്താംകോട്ട പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. ശാസ്താംകോട്ട കെഎസ്എഫ്ഇ ശാഖയിലെ ഉദ്യോഗസ്ഥരായ തേവലക്കര സ്വദേശി സുനിത (54), ശൂരനാട് സ്വദേശി അമ്പിളി (35) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. എതിരെ വന്ന പൊലീസ് സംഘം അപകടം കണ്ട് ജീപ്പ് നിർത്തി യുവതികളുടെ സുരക്ഷയ്ക്കായി ഉദ്യോഗസ്ഥരെ നിർത്തിയ ശേഷം ഇടിച്ചിട്ട കാറിനെ പിന്തുടരുകയായിരുന്നു.

പരുക്കേറ്റ വനിതകളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സുനിതയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ ഓടിച്ചിരുന്ന സുരേന്ദ്രനെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *