തിരുവനന്തപുരം: ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം നടത്തുന്നുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ, ലീഗിന് വഴങ്ങി ശ്രീ. കെ. സി.യെ ഹൈക്കമാൻഡ് ഒഴിവാക്കി എന്നാണ് ഈ കുബുദ്ധികൾ കേരളത്തിൽ പറയുന്നത്. എന്നാൽ ഞാൻ ചിന്തിക്കുന്നത് രാജ്യത്തെ ആർഎസ്എസിന്റെയും ബിജെപിയുടെയും അഭ്യർത്ഥന മാനിച്ച് കോൺഗ്രസ് ശ്രീ. കെ. സി.യെ ഡെൽഹിയിലും ശ്രീ. വി. ഡി.യെ കേരളത്തിലും നിർത്തി എന്നാണെന്നും എം ശിവപ്രസാദ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വലിയ രീതിയിലുള്ള വർഗീയ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉടനീളം ഉണ്ടാകുന്നത്. ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും എന്നായിരുന്നു പിസി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എം ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗ്ഗീയ പ്രചാരണവുമായി ഇറങ്ങിയിട്ടുണ്ട്. ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ട്! ലീഗിന് വഴങ്ങി ശ്രീ. കെ. സി.യെ ഹൈക്കമാൻഡ് ഒഴിവാക്കി എന്നാണ് ഈ കുബുദ്ധികൾ കേരളത്തിൽ പറയുന്നത്. എന്നാൽ ഞാൻ ചിന്തിക്കുന്നത് രാജ്യത്തെ ആർഎസ്എസിന്റെയും ബിജെപിയുടെയും അഭ്യർത്ഥന മാനിച്ച് കോൺഗ്രസ് ശ്രീ. കെ. സി.യെ ഡെൽഹിയിലും ശ്രീ. വി. ഡി.യെ കേരളത്തിലും നിർത്തി എന്നാണ്. ശ്രീ. കെ. സി.യെ പറ്റി കേരളത്തിലെ ലീഗ്ക്കാർ പറഞ്ഞതിനോട് ഈ കാര്യത്തിൽ ഞാൻ യോജിക്കുന്നു. വർഗീയ പ്രചാരണത്തിന് വഴി ഒരുക്കിയത് യുഡിഎഫ് ആണ്. എന്നാൽ അത് ചെറുക്കേണ്ടത് കേരളത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. ഒറ്റക്കെട്ടായി ബിജെപിയുടെ വർഗീയ പ്രചാരണങ്ങളെ എതിർക്കാം!
