ഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വിജയ്‌ക്കൊപ്പമുള്ള റീലും ചിത്രവും ബ്ലോക്ക് ചെയ്ത വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കേന്ദ്രസർക്കാർ ഇടപെട്ടതിനാലാണ് റീലും ഫോട്ടോയും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തത് എന്നാണ് കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ആരോപണം. അതേസമയം, ഇൻസ്റ്റഗ്രാമിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഇതിനുപിന്നിലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കോൺഗ്രസ് നേതാക്കൾ പറയുന്നതനുസരിച്ച്, ഒരു മണിക്കൂറിനുള്ളിൽ 12 മില്യൺ വ്യൂസാണ് ഈ റീലിന് ലഭിച്ചിരുന്നത്. രാഹുലും വിജയ്‌യും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് 46 മില്യൺ വ്യൂസാണ് ലഭിച്ചിരുന്നത്. പിന്നാലെ ഈ ചിത്രവും റീലും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്യുകയായിരുന്നു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങളുടെ ലംഘനങ്ങൾ കണ്ടതിനാലാണ് റീലും ചിത്രവും നീക്കംചെയ്തത് എന്നാണ് ഇൻസ്റ്റഗ്രാമിന്റെ വിശദീകരണം. ഇതാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്ന്.
എന്നാൽ കേന്ദ്രസർക്കാർ ഇപ്പോൾ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. വിജയ്‌ക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ റീലും ഫോട്ടോയും ബ്ലോക്ക് ചെയ്തതിൽ സർക്കാരിന് യാതൊരുതരത്തിലുമുള്ള പങ്കില്ല എന്നും, അത് ഇൻസ്റ്റഗ്രാമിന്റെ ഭാഗത്തുനിന്നും ഉണ്ടായ സാങ്കേതിക വീഴ്ചയാകാം എന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം
