തൃശ്ശൂർ: കേരളത്തിൽ എവിടെയും എയിംസിന് സ്ഥലം അനുവദിക്കാമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ പത്തുവർഷം ഇടതു സർക്കാരിൽ നിന്ന് കേൾക്കാത്ത അഭിപ്രായമാണ് കെ. മുരളീധരൻ പങ്കുവെച്ചത്. അതിൽ സന്തോഷമുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു.
അനുയോജ്യമായ അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി. അക്കാര്യം സംസ്ഥാന ആരോഗ്യമന്ത്രി ചെയ്യുമെന്ന് വിശ്വസിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങൾ. കേരളത്തിന് ഏക ബിജെപി എംപിയെ സമ്മാനിച്ച തൃശ്ശൂരിനും എയിംസിന് അവകാശമുണ്ട്. സംസ്ഥാനം കേന്ദ്രത്തിന് രേഖാമൂലം പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് അനുസരിച്ച് തീരുമാനം ഉണ്ടാകും.
രേഖാമൂലം കാര്യങ്ങൾ നീക്കിയാൽ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കും. ഇല്ലെങ്കിൽ അടുത്ത വർഷം കിട്ടും. കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് നിഷേധിക്കപ്പെട്ടത്. അഞ്ച് സ്ഥലങ്ങൾ ശുപാർശ ചെയ്യുന്ന മുഖ്യമന്ത്രി വരുന്നതുവരെ കാത്തിരിക്കാമെന്ന് താൻ അന്ന് മുഖ്യമന്ത്രിക്ക് മറുപടി നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
