മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും

കോട്ടയം: തൃശൂർ മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി. ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്താണ് തീരുമാനം. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളില്‍ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് പ്രശസ്തമായ ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചിട്ടുണ്ട്. ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയ പള്ളി. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍ നടക്കുന്നത്.

അതേസമയം വെടിക്കെട്ടിനായി നീക്കിവെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് വിനിയോ​ഗിക്കാനാണ് തീരുമാനം. ബോധവത്കരണത്തിലൂടെ എല്ലാ പള്ളികളിലും വെടിക്കെട്ട് ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. മുണ്ടത്തിക്കോട് ദുരന്ത പശ്ചാത്തലത്തില്‍ മലങ്കര സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് കാതോലിക്കാ ബാവ നിര്‍ദേശിച്ചിരുന്നു.

ഏപ്രില്‍ 21നാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണും തിരുവമ്പാടി ലൈസന്‍സി സതീശനും കൂടി മരിച്ചതോടെ മരണസംഖ്യ 15 ആയി ഉയരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *