ചെങ്കോട്ട ഭീകരാക്രമണ കേസിൽ കുറ്റപത്രം സമർപ്പിച്ച് NIA

ഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. 7500 പേജുകൾ ഉള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട മുഖ്യപ്രതി ഉമർ ഉൻ നബി ഉൾപ്പെടെ 10 പ്രതികളാണ് കേസിലുള്ളത്. ഭീകരാക്രമണവുമായി ബന്ധപ്പെ‌ട്ട ഗൂഢാലോചന ആരംഭിച്ചത് 2022-ൽ ശ്രീനഗറിലെന്നും കുറ്റപത്രത്തിലുണ്ട്. ‘ഓപ്പറേഷൻ ഹെവൻലി ഹിന്ദ്’ എന്ന പേരിൽ പദ്ധതിയിട്ട ഓപ്പറേഷന്റെ ഭാഗമാണ് ആക്രമണം. ജെയ്‌ഷെ മുഹമ്മദിൻ്റെ മറവിൽ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് ഭീകര സംഘടനയാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി പ്രതികൾ ഒരു പ്രചാരണം ആരംഭിച്ചതായും എൻഐഎ പറയുന്നു.

പ്രതികൾ വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. എളുപ്പത്തിൽ ലഭ്യമായ രാസവസ്തുക്കൾ ഉപയോഗിച്ചാണ് സ്ഫോടകവസ്തുക്കൾ നിർമ്മിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. ചെങ്കോട്ട സ്ഫോടനത്തിൽ ഉപയോഗിച്ച സ്ഫോടകവസ്തു ടിഎടിപി അഥവാ ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് ആയിരുന്നു. 2025 ഡിസംബർ 22-ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *