റിയാദ്: സൗദിയിൽ ഉച്ചവിശ്രമ നിയമം ഇന്നുമുതൽ മുതൽ പ്രാബല്യത്തിൽ. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്താണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് മുതൽ സെപ്തംബർ 15 വരെ മൂന്ന് മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12:00 മണി മുതൽ വൈകുന്നേരം 3:00 മണി വരെ നേരിട്ട് വെയിലേൽക്കുന്ന രീതിയിലുള്ള ജോലികൾക്കാണ് വിലക്ക് ബാധകമാകുക.
കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുക, ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുക, തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. നിയമം ലംഘിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചവിശ്രമ നിയമം സൗദിയിൽ വർഷങ്ങളായി നടപ്പിലാക്കുന്ന തൊഴിലാളി സംരക്ഷണ പദ്ധതികളിൽ ഒന്നാണ്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടികളും സ്വീകരിക്കും. നിലവിൽ കിഴക്കൻ പ്രവിശ്യ അടക്കമുള്ള സൗദിയുടെ വിവിധ ഇടങ്ങളിൽ കനത്ത ചൂടാണ് നേരിടുന്നത്
