മസ്കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചി നിരോധനത്തിലെ അഞ്ചാം ഘട്ടം ജൂലൈ ഒന്നു മുതൽ നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. ഫർണിച്ചർ ഷോപ്പുകൾ, സ്വർണ്ണം, വെള്ളി വിൽപന കേന്ദ്രങ്ങൾ, ജലസേചന സംവിധാനങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്ന സ്റ്റോറുകൾ, പുതപ്പ്, ഖഞ്ചർ വിൽപന കേന്ദ്രങ്ങൾ, വാട്ടർ പമ്പ് വിൽപ്പന, അറ്റകുറ്റപ്പണി കടകൾ, പക്ഷികൾ, മത്സ്യം, വളർത്തുമൃഗങ്ങൾ, കാർഷിക സാധനങ്ങൾ, അനുബന്ധ തീറ്റകൾ എന്നിവ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലൊന്നും പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ പാടില്ല. നിരോധനത്തിന്റെഭാഗമായി പരിസ്ഥിതി അതോറിറ്റി ബോധവത്കരണ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്.
പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകൾ ഉപയോഗിക്കണം. രാജ്യത്ത് 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഘട്ടം ഘട്ടമായുളള നിരോധനം.
