കുവൈത്ത് : കുവൈത്തിൽ താമസ വിലാസം മാറ്റാൻ വ്യാജരേഖ നിർമിച്ച കേസിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ഉദ്യോഗസ്ഥനും നാല് പ്രവാസികൾക്കും കഠിനതടവ്. PACI ഉദ്യോഗസ്ഥന് അഞ്ച് വർഷം കഠിനതടവും 340 ദിനാർ പിഴയുമാണ് കൗൺസിലർ അൽദുവൈഹി അൽദുവൈഹി അധ്യക്ഷനായ കോടതി വിധിച്ചത്. പ്രവാസികൾക്ക് മൂന്നു വർഷവും നാല് മാസവും കഠിനതടവും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനും കോടതി വിധിച്ചു.
കൈക്കൂലി വാങ്ങിയതിനും അതോറിറ്റിയുടെ ഡാറ്റാബേസിൽ പ്രവാസികളുടെ രജിസ്റ്റർ ചെയ്ത താമസ വിലാസങ്ങൾ മാറ്റാനായി വ്യാജ ഔദ്യോഗിക രേഖകൾ നിർമിച്ചതിനുമാണ് PACI ജീവനക്കാരന് ശിക്ഷ. അതേസമയം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായതിനാണ് നാല് പ്രവാസികൾക്ക് കഠിനതടവും നാടുകടത്തലും വിധിച്ചത്. വ്യാജ കരാർ ഉപയോഗിച്ച് പ്രതികൾ രണ്ട് താമസ സ്ഥലങ്ങളിലേക്ക് അവരുടെ ഔദ്യോഗിക വിലാസങ്ങൾ മാറ്റിയതായാണ് കോടതി രേഖകൾ പറയുന്നത്. യഥാർത്ഥ താമസക്കാരുടെയോ സ്വത്തുടമകളുടെയോ അറിവോ അംഗീകാരമോ ഇല്ലാതെയായിരുന്നു ഈ നടപടി.
