ലണ്ടൻ: ലോകകപ്പ് ഫൈനലിലെ വില്ലൻ വേഷത്തിന് പിന്നാലെ അർജന്‍റീനയുടെ മധ്യനിര താരം എൻസോ ഫെർണാണ്ടസിന്‍റെ ട്രാൻസ്ഫർ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി. ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി വിട്ട് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ കരുക്കൾ നീക്കിയ 25-കാരനായ താരത്തിന് മുന്നിൽ ഇപ്പോൾ എല്ലാ വാതിലുകളും അടഞ്ഞ അവസ്ഥയാണ്. സ്പെയിനിനെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ അനാവശ്യ ഫൗളിന് വഴങ്ങി എൻസോ ചുവപ്പ് കാർഡ് കണ്ടത് അർജന്‍റീനയ്ക്ക് വൻ പ്രഹരമായിരുന്നു. എക്സ്ട്രാ ടൈമിൽ 10 പേരുമായി പൊരുതിയ അർജന്‍രീന ഫെറാൻ ടോറസിന്‍റെ ഗോളിൽ കിരീടം കൈവിടുകയും ചെയ്തു.
സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷമുള്ള പെരുമാറ്റവും ഫൈനലിലെ റെഡ് കാർഡും ഇംഗ്ലീഷ് ആരാധകർക്കിടയിൽ എൻസോയെ പൂർണമായും വില്ലൻ സ്ഥാനത്താണ് നിർത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തെ അന്താരാഷ്ട്ര ഇടവേളയ്ക്കിടെ നൽകിയ അഭിമുഖത്തിൽ, തനിക്ക് സ്പെയിനിൽ ജീവിക്കണമെന്നും, മാഡ്രിഡിൽ താമസിക്കാൻ ആഗ്രഹമുണ്ടെന്നും തുറന്നുപറഞ്ഞ എൻസോ റയൽ മാഡ്രിഡിലേക്കുള്ള താൽപര്യം പരസ്യമാക്കിയിരുന്നു.
