എടത്വ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വിധവയുടെ ഉപജീവനമാർഗമായിരുന്ന കട തകർന്നു. തലവടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ തെക്കുംതല വീട്ടിൽ അമലാ ദേവിയുടെ എടത്വ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള കടയാണ് തകർന്നത്.
വർഷങ്ങളായി കുടുംബത്തിന്റെ ഏക വരുമാനമാർഗമായി നടത്തിയിരുന്ന കടയാണ് ശക്തമായ കാറ്റിൽ തകർന്നത്. കടയുടെ മേൽക്കൂരയും വശങ്ങളും തകർന്നതോടെ കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾക്കും നാശനഷ്ടമുണ്ടായി. ഇതോടെ കുടുംബത്തിന്റെ പ്രധാന ഉപജീവനമാർഗം പൂർണമായും നിലച്ചു.
വെള്ളപ്പൊക്ക ദുരിതത്തിനിടെയാണ് കാറ്റിലും മഴയിലും കട തകർന്നത്. സംഭവത്തെ തുടർന്ന് പ്രദേശവാസികളും ജനപ്രതിനിധികളും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. കുടുംബത്തിന്റെ ദുരിതം പരിഗണിച്ച് അർഹമായ അടിയന്തര ധനസഹായവും കട പുനർനിർമിക്കുന്നതിനുള്ള സഹായവും ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
