വിമാനം ആകാശച്ചുഴിയിൽ പെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഡല്‍ഹി-ഫുക്കറ്റ് വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവത്തില്‍ രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തല്‍. ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവായി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ രണ്ട് പൈലറ്റുമാരെയും ജോലിയില്‍ നിന്ന് നീക്കം ചെയ്തതായി എയര്‍ ഇന്ത്യ വ്യക്തമാക്കി. ഈ മാസം നാലിനാണ് വിമാനം അപകടത്തില്‍ പെട്ടത്.അപകടത്തിൽ ഏഴ് യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.

വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ AI2379 വിമാനമാണ് യാത്രയ്ക്കിടയിൽ പെട്ടെന്ന് കനത്ത ആകാശച്ചുഴിയിൽ പെട്ടത്. ഇതോടെ വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് വ്യതിയാനം സംഭവിക്കുകയും യാത്രക്കാർക്ക് പരുക്കേൽക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും യാത്രക്കാരെയും ജീവനക്കാരെയും താഴെയിറക്കുകയും ചെയ്തിരുന്നു.

എയർ ഇന്ത്യയിൽ നിന്ന് വിവരം ലഭിച്ച ഉടൻ തന്നെ ഡൽഹി വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രി അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ‘കോഡ് യെല്ലോ’ പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച ഏഴ് യാത്രക്കാർക്ക് അടിയന്തര പ്രാഥമിക ചികിത്സ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. തലയ്ക്കും മുതുകിനും പരിക്കേറ്റവരെ സിടി സ്കാൻ, എംആർഐ, എക്സ്-റേ ഉൾപ്പെടെയുള്ള പരിശോധനകൾക്കായി മാറ്റുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *