കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി മുൻ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് വീണ്ടും കുതിച്ചുയരുമെന്നും, മറ്റ് പാർട്ടികളിലേക്ക് പോകേണ്ടവർക്ക് പോകാമെന്നും മമത പറഞ്ഞു. സ്ഥാനാർത്ഥികളുമായി കാളിഘട്ടിലെ വസതിയിൽവെച്ച് വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ മമത ബാനർജി നിലപാട് വ്യക്തമാക്കി. ആരൊക്കെ പോയാലും താൻ സംഘടന പുനർനിർമിക്കുമെന്നും മമത പറഞ്ഞു. യോഗത്തിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപിയും പങ്കെടുത്തു.
എന്നോടൊപ്പം നിൽക്കുന്നവർ, തകർന്ന പാർട്ടി ഓഫീസുകൾ പുനർനിർമിച്ചു പെയിൻ്റടിച്ച് തുറക്കൂ. ആവശ്യമെങ്കിൽ അവ പെയിൻ്റടിക്കാൻ ഞാനും വരാം. തൃണമൂൽ കോൺഗ്രസ് ഒരിക്കലും തല കുനിക്കില്ല, ജനവിധി കവരുകയാണ് ചെയ്തതെന്നും മമത ബാനർജി പറഞ്ഞതായാണ് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസിനുള്ളിലെ ചില നേതാക്കൾ കൂറുമാറിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മമത ബാനർജി സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയത്.
