ഓസ്‌ട്രേലിയ : ശാസ്ത്രലോകത്തെയും സോഷ്യൽ മീഡിയയെയും ഒരുപോലെ അമ്പരപ്പിക്കുകയാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള പ്രാണികളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷക. തന്റെ ലബോറട്ടറിയിൽ വളർത്തുന്ന കൊതുകുകൾക്ക് സ്വന്തം രക്തം നൽകി സംരക്ഷിക്കുന്നതിന്റെ ‘ബിഹൈൻഡ് ദി സീൻ’ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ആയിരക്കണക്കിന് കൊതുകുകളുള്ള ഒരു പെട്ടിയിലേക്ക് ശാസ്ത്രജ്ഞ തന്റെ കൈ കടത്തിവെക്കുന്നതും നിമിഷങ്ങൾക്കകം കൊതുകുകൾ കൂട്ടത്തോടെ വന്ന് രക്തം കുടിക്കുന്നതും കാണാം. രക്തം കുടിച്ചു കഴിഞ്ഞ ശേഷം ഇവരുടെ കൈകൾ ചുവന്നു തടിക്കുകയും ഡസൻ കണക്കിന് ചെറിയ പാടുകൾ വീഴുകയും ചെയ്തിരുന്നു. കാഴ്ചക്കാരിൽ പലരിലും ഇത് അസ്വസ്ഥതയുണ്ടാക്കിയെങ്കിലും, ഗവേഷകയെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ജോലിയുടെ ഭാഗമാണത്രെ.
ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. ‘ഇതുകണ്ടപ്പോൾ തന്നെ എന്റെ ശരീരം ചൊറിയാൻ തുടങ്ങി’ എന്നും, ‘എന്തിനാണ് ഇത്രയധികം കൊതുകുകളെ വളർത്തുന്നത്’ എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. ചിലർ ഡെങ്കിപ്പനിയും മലേറിയയും പടരുമോ എന്ന ആശങ്ക പങ്കുവെച്ചപ്പോൾ, മറ്റുചിലർ ഇത് പുതിയ വല്ല വൈറസുകളെയും പുറത്തുവിടാനാണോ എന്ന ഗൂഢാലോചന സിദ്ധാന്തങ്ങളുമായും രംഗത്തെത്തിയിട്ടുണ്ട്.
