ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള ഗുമ്മിഡിപൂണ്ടിയിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊൻപതുകാരനായ ബിഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി പരിക്കുകളോടെ മരണത്തിന് കീഴടങ്ങിയത്.
പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, കുട്ടിയുടെ മാതാപിതാക്കൾ ഗുമ്മിഡിപൂണ്ടി സിപ്കോട്ട് വ്യവസായ മേഖലയിലെ ഒരു ഇരുമ്പ് കമ്പനിയിലെ തൊഴിലാളികളാണ്. ഇതേ കമ്പനിയിലെ ജീവനക്കാരനും കുട്ടിയുടെ പിതാവിന്റെ സഹപ്രവർത്തകനുമായ ബിഹാർ സ്വദേശിയാണ് കേസിൽ അറസ്റ്റിലായ പ്രതി. ഇയാൾ ഇവരുടെ അയൽപക്കത്താണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ഗുമ്മിഡിപൂണ്ടിക്ക് സമീപമുള്ള പുതുപ്പേട്ടയിലെ തെരുവിൽ കുട്ടി മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ അടുത്തെത്തിയ പ്രതി മിഠായി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് അടുത്തുള്ള കടയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും, തുടർന്ന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
