ആരോഗ്യ മേഖലയിലെ കേരള മോഡലിന് തകർച്ച നേരിടുന്നുവെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി പ്രതിപക്ഷം. മുഹമ്മദ് റിയാസാണ് നോട്ടീസ് നൽകിയത്. എന്നാൽ, ഇക്കാര്യം ചർച്ച ചെയ്യേണ്ട ഒരു കാര്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിനുള്ള അനുമതി ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ നിഷേധിച്ചു. ആരോഗ്യ മേഖലയിലെ കേരള മോഡലിന് തകർച്ച നേരിടുന്നുവെന്നാണ് റിയാസ് സഭയിൽ പറ‍ഞ്ഞത്. കെ. മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കുകയായിരുന്നു റിയാസ്.

എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരുമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയാണ് വകുപ്പ് ഭരിക്കുന്നത്. പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരിയുടെ കുഴപ്പം കൊണ്ടല്ലെന്നും വ്യക്തിപരമായി മന്ത്രിയെ അധിക്ഷേപിക്കാൻ ഇല്ലെന്നും റിയാസ് പറഞ്ഞു. ആരോഗ്യ വകുപ്പിൽ എകോപനം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ മുഹമ്മദ് റിയാസ് ട്രാൻസ്ഫർ ആന്റ് പോസ്റ്റിംഗിൽ പത്ത് വർഷം മുൻപുള്ളവർ തിരിച്ച് വരുന്നുവെന്നും എല്ലാവരേയും സ്ഥലം മാറ്റാനുള്ള തിരക്കിലാണ് മന്ത്രിയെന്നും തുറന്നടിച്ചു. നാല് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരില്ല. തമ്മിലടിയെ തുടർന്ന് കോഴിക്കോടിന് മന്ത്രിയില്ല.

ഒരു മെഡിക്കൽ ഓഫീസറെ എങ്കിലും കോഴിക്കോടിന് നൽകിക്കൂടെ എന്നും അദ്ദേഹം സഭയിൽ ചോദിച്ചു. നിപ്പ റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് മരുന്ന് വരുന്നത്. പ്രതിപക്ഷം പ്രതിഷേധിച്ച ശേഷമാണ് മരുന്ന് എത്തിയതെന്നും റിയാസ് ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിനിടെ ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെയും റിയാസ് ആഞ്ഞടിച്ചു. മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയെക്കാൾ ഭയക്കണം എന്നും റിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *