കോൺഗ്രസും സമാജ് വാദി പാർട്ടിയും കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സമാജ് വാദി പാർട്ടിയും കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ വിഷയത്തിൽ നിരന്തരം ചോദ്യങ്ങളുയർത്തുന്ന പ്രതിപക്ഷം എന്തുകൊണ്ടാണ് വഖഫ് ഭൂമി ഇടപാടുകളിൽ മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംഭാവനക്കൊള്ളയെന്ന ഒരൊറ്റ സംഭവത്തെ ഉപയോഗിച്ച് പ്രതിപക്ഷം ഹിന്ദു വിശ്വാസത്തെ ലക്ഷ്യമിടുകയാണെന്നും അയോധ്യയുടെ പ്രധാന്യത്തെ ദുർബലമാക്കാൻ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

കോൺഗ്രസിനും സമാജ് വാദി പാർട്ടിക്കും രണ്ട് ലക്ഷ്യമാണുളളത്. ഒന്ന് ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുക, മറ്റൊന്ന് ജനങ്ങളുടെ വിശ്വാസത്തെ ആക്രമിക്കുക. രാമനില്ലെന്ന് പറഞ്ഞവരാണ് കോൺഗ്രസ്. രാമഭക്തർക്ക് നേരേ വെടിയുതിർത്ത പാരമ്പര്യമാണ് സമാജ് വാദി പാർട്ടിക്കുള്ളതെന്നും പിന്നെ എന്ത് വിശ്വാസത്തെക്കുറിച്ചാണ് അവർ സംസാരിക്കുന്നതെന്നും യോഗി ആദിത്യനാഥ് ചോദിച്ചു. ഹിന്ദുക്കളെ അപമാനിക്കാനും അവരുടെ വിശ്വാസത്തെ ആക്രമിക്കാനും അയോധ്യ വിഷയത്തെ പെരുപ്പിച്ച് കാണിക്കുന്നു. എന്നാൽ വഖഫിന്റെ പേരിൽ ആയിരക്കണക്കിന് ഹെക്ടർ ഭൂമി വിറ്റഴിച്ചതിൽ കോൺഗ്രസും സമാജ് വാദി പാർട്ടിയോ ഒരു വാക്കുപോലും മിണ്ടിയിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അയോധ്യയിലെ മോഷണം വെളിച്ചത്തായ നിമിഷം തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാമജന്മഭൂമി ട്രസ്റ്റ് തന്നെയാണ് എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടത്. സത്യം പുറത്തുവരുമെന്ന് ഞാനും പറഞ്ഞിരുന്നു. എസ്ഐടി അന്വേഷണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തെളിവുകൾ ലഭിച്ചതോടെ ഉത്തരവാദികൾക്കെതിരേ നടപടിയെടുത്തു. ഉത്തർപ്രദേശിലെ മുൻ സർക്കാരുകൾ ഹൈന്ദവ തീർഥാടന കേന്ദ്രങ്ങൾക്കുള്ള ഫണ്ടുകളെല്ലാം ദുരുപയോഗം ചെയ്തവരാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *