ദുബൈ: ദുബൈയിലെ സാംസ്കാരിക മേഖലയ്ക്ക് പുതിയൊരു നാഴികക്കല്ലാകാൻ പോകുന്ന മ്യൂസിയം ഓഫ് ഡിജിറ്റൽ ആർട്ട് പ്രഖ്യാപിച്ചു. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതിയുടെ ലോഞ്ചിങ് നിർവഹിച്ചത്. അതിവേഗം വളരുന്ന ദുബൈയിലെ പുരാവസ്തു മേഖലയേയും സാംസ്കാരിക അന്തരീക്ഷത്തേയും ശക്തിപ്പെടുത്തുന്നതിൽ ഡിജിറ്റൽ ആർട്ട് മ്യൂസിയത്തിന് സുപ്രധാനമായ പങ്കുണ്ടെന്ന് ശൈഖ് ലത്തീഫ വ്യക്തമാക്കി.
അഞ്ച് നിലകളിലായി ഡി.ഐ.എഫ്.സി സബീൽ ഡിസ്ട്രിക്റ്റിലാണ് മ്യൂസിയം ഒരുങ്ങുന്നത്. ഡിജിറ്റൽ ആർട്ട്, പുതിയ സാങ്കേതികവിദ്യകൾക്കുമായി നിർമിക്കുന്ന മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യത്തെ മ്യൂസിയമാണിത്. ദുബൈ കൾച്ചറിനാണ് മ്യൂസിയത്തിന്റെ നിർമാണ, നടത്തിപ്പ് ചുമതല. ആർട്ട് ദുബൈയുടെ 20ാമത് എഡിഷൻ അടയാളപ്പെടുത്തുന്ന സന്ദർഭത്തിൽ തന്നെയാണ് ഡിജിറ്റൽ ആർട്ട് മ്യൂസിയം പ്രഖ്യാപനമെന്നതും യാദൃശ്ചികമായി. കലയും അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് ഭാവി ലക്ഷ്യമാക്കിയുള്ള സാംസ്കാരിക സ്ഥാപനമായി മ്യൂസിയം പ്രവർത്തിക്കും.
