ന്യൂഡൽഹി: ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾക്കായി പൂർണമായും എഥനോൾ അടങ്ങിയ ഇന്ധനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയ്ക്ക് നിർമാതാക്കൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങാമെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കഴിഞ്ഞ ജൂൺ 12-നാണ് ഇ 100 ഇന്ധനം ഉപയോഗിക്കുന്ന ചട്ടങ്ങളിൽ മന്ത്രി ഒപ്പുവെച്ചത്. അടുത്തിടെ 85 ശതമാനം എഥനോൾ ചേർത്ത പെട്രോൾ അവതരിപ്പിച്ചിരുന്നു. എഥനോൾ വ്യാപകമാക്കുന്നത് കരിമ്പുകർഷകർക്കും ഗുണകരമാകും. എന്നാൽ, ഉത്പാദനത്തിന് അരി വിട്ടുനൽകേണ്ടിവരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
അതേസമയം, നിലവിൽ അസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ ഒരു ലക്ഷം കോടിയിലധികം ലാഭംനേടാൻ കഴിഞ്ഞെന്നും കർഷകർക്ക് ഏകദേശം 80,000 കോടിയുടെ വരുമാനമുണ്ടാക്കാനായതായും മന്ത്രി വ്യക്തമാക്കി.
