തിരുവനന്തപുരം: ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചെങ്കിലും സെസിന്റെ പേരിൽ യാത്രക്കാരിൽനിന്ന് തുക ഈടാക്കുന്നതു തുടർന്ന് കെ.എസ്.ആർ.ടി.സി 15 രൂപമുതലുള്ള ടിക്കറ്റെടുക്കുന്ന, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് തുടങ്ങിയ ഉയർന്നശ്രേണിയിലുള്ള ബസുകളിലെ യാത്രക്കാരിൽനിന്നാണ് 11 രൂപവരെ അധികമായി ഈടാക്കുന്നത്.
2014-ലാണ് കെ.എസ്.ആർ.ടി.സി യാത്രക്കാരിൽനിന്ന് സെസ് ഈടാക്കാനുള്ള ബില്ല് നിയമസഭ പാസാക്കിയത്. അപകടത്തിൽപ്പെടുന്നവർക്കുള്ള സമൂഹ ഇൻഷുറൻസ്, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ജീവനക്കാർക്കുള്ള സാമൂഹികസുരക്ഷാപദ്ധതി എന്നിവയ്ക്കുള്ള പണം കണ്ടെത്താൻ ഒരുരൂപമുതൽ 10 രൂപവരെ സെസ് പിരിക്കാനായിരുന്നു അന്ന് തീരുമാനിച്ചത്. ഡീസൽവിലയിലെ വർധനമൂലം കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും സെസ് പിരിവ് സഹായിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, സെസ് വാങ്ങാൻ തുടങ്ങിയതോടെ ഒരേ റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി.ബസുകളിലും സ്വകാര്യ ബസുകളിലും വ്യത്യസ്ത നിരക്കുകളായി.
ഫാസ്റ്റ് പാസഞ്ചർ ബസുകളിലും മറ്റും 15 മുതൽ 24 വരെയുള്ള ടിക്കറ്റിന് ഒരു രൂപ, 25-49 ടിക്കറ്റിന് രണ്ടുരൂപ എന്നിങ്ങനെയാണ് സെസ് ഈടാക്കുന്നത്. 100 രൂപയ്ക്കു മുകളിലെ ടിക്കറ്റിന് 11 രൂപയാണ് പരമാവധി സെസ്. അതേസമയം, സ്ത്രീകൾക്ക് യാത്രാസൗജന്യം നടപ്പാക്കിയതിനു പിന്നാലെ സെസ് പിരിവുകൂടി അവസാനിപ്പിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
