തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികൾ കോൺഗ്രസിൽ സജീവമാണെങ്കിലും ഹൈക്കമാൻഡിന് ഇനിയും ഒരു തീരുമാനത്തിലേക്കെത്താൻ സാധിച്ചിട്ടില്ല. സണ്ണി ജോസഫിന് പകരം ഷാഫി പറമ്പിലിനെ എത്തിക്കാനുള്ള നീക്കത്തിലാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. എന്നാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷിനെ അധ്യക്ഷനാക്കാനാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ താല്പര്യപ്പെടുന്നത്.
ഷാഫി പറമ്പിൽ അധ്യക്ഷനാകുന്നതിലൂടെ ന്യൂനപക്ഷ വിഭാഗത്തെയും യുവാക്കളെയും പാർട്ടിക്കൊപ്പം നിർത്താൻ കഴിയുമെന്നാണ് കെ.സി വിഭാഗം ഹൈക്കമാൻഡിന് മുന്നിൽ വെക്കുന്ന പ്രധാന വാദം. അതേസമയം, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നീക്കങ്ങളും പാർട്ടിയിൽ ശക്തമായി തുടരുന്നുണ്ട്. ബെന്നി ബഹനാനുവേണ്ടി ‘എ’ ഗ്രൂപ്പ് സജീവമായി രംഗത്തുണ്ട്. എന്നാൽ, ഒരു മുഴുസമയ അധ്യക്ഷൻ വേണമെന്നാണ് രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ആവശ്യപ്പെടുന്നത്.
ഈ നിലപാട് ഹൈക്കമാൻഡ് അംഗീകരിക്കുകയാണെങ്കിൽ ജോസഫ് വാഴക്കന് സാധ്യത വർദ്ധിക്കും. ഇവരെക്കൂടാതെ ആന്റോ ആന്റണി, വി.എസ്. ശിവകുമാർ, അടൂർ പ്രകാശ്, മാത്യൂ കുഴൽനാടൻ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. കെപിസിസിയിലെ ഈ അനിശ്ചിതത്വത്തിന് സമാനമായ സാഹചര്യമാണ് യൂത്ത് കോൺഗ്രസിലും നിലനിൽക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ഒ.ജെ. ജനീഷ് മന്ത്രിയായതോടെ പുതിയ അധ്യക്ഷനേയും പാർട്ടിക്ക് കണ്ടെത്തേണ്ടതുണ്ട്.
