തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം മുറുകുന്നതിനിടെ വെള്ളിയാഴ്ച രാത്രിയിൽ ഡൽഹിയിൽ അരങ്ങേറിയത് നടക്കിയമായ സംഭവങ്ങൾ. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയ നേതാക്കളിൽ ചിലർക്കെതിരേ അണികൾക്കിടയിൽനിന്നുണ്ടായ രോഷപ്രകടനമാണ് ഇപ്പോൾ കോൺഗ്രസിലെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നത്. വി.ഡി സതീശൻ അനൂകൂലികൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. കേന്ദ്ര നേതൃത്വത്തിന്റെ വിളി വന്നതിനെത്തുടർന്നാണ് വി.ഡി. സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തിയത്. ഇന്ന് നടക്കുന്ന നിർണായക യോഗങ്ങളിൽ പങ്കെടുക്കുന്നതിനായിരുന്നു ഇത്.
അർധരാത്രി ഡൽഹി കേരള ഹൗസിൽ വി.ഡി. സതീശന് ലഭിച്ച ആവേശകരമായ സ്വീകരണം ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായിട്ടുമുണ്ട് . അർധരാത്രി പിന്നിട്ടിട്ടും നൂറുകണക്കിന് എൻഎസ്യു, എംഎസ്എഫ് പ്രവർത്തകരാണ് അദ്ദേഹത്തെ സ്വീകരിക്കാൻ കാത്തുനിന്നത്. ‘വി.ഡി.എസ് നേതാവേ അങ്ങ് നയിക്കൂ’ എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ അദ്ദേഹത്തെ വരവേറ്റത്.
