റിയാദ്: സൗദി അറേബ്യയിലെ ചോക്ലേറ്റ്, മധുരപലഹാര നിർമാണ മേഖല വളർന്നു വരുന്നതായി വ്യവസായ,വിഭവ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാർച്ച് അവസാനം വരെ സൗദിയിൽ 48 ചോക്ലേറ്റ് ഫാക്ടറികളും, 7 മധുരപലഹാര ഫാക്ടറികളും പ്രവർത്തിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിലെ ആവശ്യകതയും, ഉൽപാദന ശേഷിയും വർധിച്ചതാണ് ഈ വളർച്ചക്ക് കാരണം.
2025 ൽ സൗദിയിൽ നിന്നുള്ള ചോക്ലേറ്റ് കയറ്റുമതിയിൽ വൻ മുന്നേറ്റമാണുണ്ടായത്. ഏകദേശം 12,000 ടൺ ചോക്ലേറ്റ് ഉൽപന്നങ്ങളാണ് രാജ്യം വിദേശ വിപണികളിലേക്ക് കയറ്റി അയച്ചത്. 28.8 കോടി സൗദി റിയാൽ ഇതിന് മൂല്യം വരും. പ്രാദേശിക അന്തർദേശീയ വിപണികളിൽ സൗദി ചോക്ലേറ്റ് ഉൽപന്നങ്ങൾക്കുള്ള വർധിച്ചുവരുന്ന ജനപ്രീതിയാണ് ഇത് കാണിക്കുന്നത്. സൗദിയിലെ ചോക്ലേറ്റ് വിപണിയുടെ വാർഷിക മൂല്യം ഏകദേശം 480 കോടി റിയാലാണ്. പ്രതിവർഷം 96,000 ടൺ ചോക്ലേറ്റാണ് രാജ്യത്ത് വിൽക്കപ്പെടുന്നത്.
