ഒറ്റപ്പാലം: പുതിയ അധ്യയനവർഷം തുടങ്ങും മുൻപ് സ്‌കൂൾബസുകളിൽ സ്ഥാപിക്കേണ്ട ക്യാമറകൾ കിട്ടാനില്ല. ഫിറ്റ്നസ് ലഭിക്കാൻ ബസുകളിൽ സ്ഥാപിക്കേണ്ട അംഗീകൃത ക്യാമറകൾ ലഭ്യമാകാത്തത് സ്‌കൂൾ അധികൃതർക്ക് വെല്ലുവിളിയാണ്. സ്‌കൂൾ തുറക്കുംമുൻപ് ക്യാമറകൾ ലഭ്യമാകാതിരുന്നാൽ ഫിറ്റ്നസ് ലഭിക്കാതെ ബസുകൾ നിരത്തിലിറക്കാനാകില്ലെന്നതാണ് നിലവിലെ പ്രതിസന്ധി.
ബസിന്റെ മുൻവശത്തും പിൻവശത്തും അകത്തും കാമറ സ്ഥാപിക്കാനാണ് നിർദേശം. ഇതിൽ മോട്ടോർവാഹനവകുപ്പ് അംഗീകരിച്ച ക്യാമറകളാണ് ഉപയോഗിക്കേണ്ടത്. ഈ ക്യാമറയാണ് കിട്ടാനില്ലാത്തത്. നേരത്തേ ക്യാമറ ഓർഡർ ചെയ്തവർക്ക് കിട്ടിയെങ്കിലും ഏറ്റവുമൊടുവിൽ ആവശ്യപ്പെട്ടവരാണ് പ്രതിസന്ധിയിലായത്. ചിലർ ക്യാമറ വേണമെന്ന നിബന്ധന അറിയാതെപോയതും തടസ്സമായി. ഒരു ബസിൽ സ്ഥാപിച്ച ക്യാമറ മറ്റൊരു ബസിലേക്ക് മാറ്റാനാകില്ല. മൂന്ന് ക്യാമറകളുൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് 13,500 രൂപയോളമാണ് വില. ഇപ്പോൾ അത് 16,000 രൂപയോളമായെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി.
