കോട്ടയം: യുഡിഎഫ് സർക്കാരിന്റെ ബജറ്റിലെ മദ്യനയത്തിനെതിരെ അടക്കം പരസ്യ നിലപാടുമായി രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ. സുധീരൻ സർക്കാരിന് മുന്നിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് ജനാധിപത്യത്തിലെ നല്ല ലക്ഷണമാണെന്ന് സഭ അഭിപ്രായപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്നും ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വേർതിരിവിന്റെ ആവശ്യമില്ലെന്നും സഭ വ്യക്തമാക്കി.
വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാൽ യുവസമൂഹം മാരക ലഹരി തേടിപ്പോകില്ലെന്ന സർക്കാരിന്റെ വാദം തികച്ചും യുക്തിരഹിതമാണ്. ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ സതീശൻ സർക്കാർ ഒരു കാരണവശാലും വെള്ളം ചേർക്കരുതെന്ന് സഭ കർശനമായി ആവശ്യപ്പെട്ടു.
ജനം വൻ ഭൂരിപക്ഷം നൽകി ഒരു സർക്കാരിനെ അധികാരത്തിലേറ്റുന്നത് ജനങ്ങൾക്ക് നന്മ ചെയ്യാനാണെന്നും അല്ലാതെ ജനങ്ങളെ ലഹരിയുടെ അടിമകളാക്കാനല്ലെന്നും സഭ ഓർമ്മിപ്പിച്ചു.
സർക്കാരിൽ നിന്ന് ജനക്ഷേമകരമായ നയങ്ങളാണ് സഭയും സമൂഹവും പ്രതീക്ഷിക്കുന്നത്. മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്നും സർക്കാർ പിന്നോട്ട് പോകണം. വി എം സുധീരൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിലെ ആവശ്യങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നതാണ് ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക പ്രതികരണം.
