ന്യൂഡൽഹി: രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. വെള്ളിയാഴ്ച്ച ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടിലെത്തി. 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം. ഏപ്രിൽ 13 മുതലാണ് ഇതിൽ വർദ്ധനവ് രേഖപ്പെടുത്തിയത്.
അതേസമയം കടുത്ത ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കാണ് കേരളം പോകുന്നത്. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധം ശക്തമായി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. സംസ്‌ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്നും വൈദ്യുതി ഉപയോഗം ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ രണ്ട് ദിവസം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും എവിടെയും ഉഷ്ണതരംഗം സ്ഥിരീകരിച്ചിട്ടില്ല. മറ്റന്നാളോടെ ചൂടിന് ആശ്വാസമായി മഴ തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നീണ്ട് നിൽക്കുന്ന വേനൽമഴയ്ക്കാണ് സാധ്യത. ബുധനാഴ്ച നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുമുണ്ട്. ഒപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
