തിരുവനന്തപുരം: സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്‌പെൻഷൻ. കാർഷിക സർവകലാശാല വൈസ് ചാൻസിലർ കൂടിയാണ് അദ്ദേഹം. സർക്കാരിന്‍റെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനെ തുടർന്നാണ് നടപടി. സർക്കാർ നയങ്ങളെ വിമർശിച്ച് ചാനൽ ചർച്ചകളിലടക്കം അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. തുടർന്നാണ് അശോകിനെതിരായ നടപടിയിലേക്ക് സർക്കാർ നീങ്ങിയതെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
സർവ്വീസ് ചട്ടം ലംഘിച്ച് സർക്കാർ നയങ്ങളെ അടക്കം വിമർശിച്ചു എന്നാണ് കുറ്റം. ഇതേ തുടർന്ന് സർക്കാരിന്‍റെ കണ്ണിലെ കരടായിരുന്നു അശോക്. പദവിയിലിരിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ സർക്കാരിനെ വിമർശിക്കുന്നത് സർവീസ് ചട്ടങ്ങൾക്ക് എതിരാണ്. അതേസമയം സർക്കാർ മാറുന്ന സമയത്ത് തത്കാലം നിയമനടപടിക്ക് പോകുന്നില്ലെന്ന് സസ്‌പെൻഷന് പിന്നാലെ ബി. അശോക് പ്രതികരിച്ചു.
