നാസിക്: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്നാരോപിക്കപ്പെടുന്ന നിദ ഖാനെതിരെ തെളിവുണ്ടെന്ന് പ്രത്യക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പ്രധാനപ്രതിയായ നിദ സഹപ്രവര്‍ത്തകയെ ഇസ്ലാം മതത്തിലേക്കും ആചാരങ്ങളിലേക്കും ആകര്‍ഷിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നാണ് പൊലീസ് തിങ്കളാഴ്ച കോടതിയെ അറിയിച്ചത്.
പരാതിക്കാരിയെ ബുര്‍ഖ ധരിക്കാന്‍ പഠിപ്പിച്ചതായും ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്കയക്കാന്‍ പദ്ധതിയിട്ടതായും പ്രോസിക്യൂഷന്‍ വാദിച്ചു. ഇവർക്ക് നിദ മതഗ്രന്ഥങ്ങള്‍ നല്‍കുകയും ഫോണില്‍ മതപഠനത്തിനുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ആചാരങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജയ് മിശ്ര കോടതിയില്‍ പറഞ്ഞു.
നാസിക്കിന് പുറത്ത് മലേഗാവിലേക്കും മലേഷ്യയിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണെന്നും അജയ് മിശ്ര വ്യക്തമാക്കി. നിദ പരാതിക്കാരിയെ വീട്ടില്‍ കൊണ്ടുപോയി പ്രാര്‍ത്ഥിക്കാനും ഹിജാബും ബുര്‍ഖയും ധരിക്കാനും പ്രേരിപ്പിച്ചതായും പ്രോസിക്യൂഷന്‍ വാദിച്ചു. പേര് ‘ഹാനിയ’ എന്നുമാറ്റാന്‍ പദ്ധതിയിട്ടിരുന്നതായും ആരോപണമുണ്ട്.
