തിരുവനന്തപുരം: സർക്കാർ നടപടികളിൽ പാർട്ടിനിയന്ത്രണം വേണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. എൻ. ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിനെതിരേ കെപിസിസി ജനറൽസെക്രട്ടറി പി.എം നിയാസ് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ കെപിസിസി നേതൃയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ജനറൽ സെക്രട്ടറി എം.ആർ അഭിലാഷ് കൂടി രംഗത്തെത്തി.
ഇരുവരും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനോട് അടുപ്പം പുലർത്തുന്നവരാണെന്നതാണ് ശ്രദ്ദേയം. മുഖ്യമന്ത്രിക്കെതിരേ പടയൊരുക്കത്തിനുള്ള സമയമായിട്ടില്ലെങ്കിലും എതിർപ്പിന്റെ സ്വരം രേഖപ്പെടുത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കമ്മിഷണർ, ദേവസ്വം പ്ലീഡർ നിയമനങ്ങൾ, വീര്യംകുറഞ്ഞ മദ്യത്തിന് അനുമതി നൽകുന്നതിന് മുമ്പ് പാർട്ടിയിൽ ചർച്ച നടക്കാഞ്ഞത് തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി സർക്കാർ – പാർട്ടി ഏകോപനത്തിന് സംവിധാനം വേണമെന്നതാണ് ഉയർന്നുവരുന്ന ആവശ്യം.
അതേസമയം കെപിസിസിക്ക് മുഴുസമയ പ്രസിഡന്റ് ഇല്ലെന്നത് പ്രധാന പരിമിതിയാണ്. മന്ത്രിയെന്ന നിലയിലുള്ള തിരക്കുകൾക്കിടയിൽ സണ്ണി ജോസഫ് ഇന്ദിരാ ഭവനിൽ വന്ന് അത്യാവശ്യകാര്യങ്ങൾ ചെയ്തു പോകുന്നതൊഴിച്ചാൽ പാർട്ടിതല സംവിധാനം നിശ്ചലമാണ്. പാർട്ടി – സർക്കാർ ഏകോപനത്തിന് സമിതിയുണ്ടാക്കാൻ കെപിസിസി നേതൃയോഗം തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ പ്രസിഡന്റ് വന്നതിന് ശേഷമാകാം ഇതെന്നാണ് ധാരണ.
